Monday 20 February 2012

കുന്നംകുളത്ത് ആന ഇടഞ്ഞ് പരക്കെ അക്രമം; ഒരാള്‍ മരിച്ചു


കുന്നംകുളം: പഴഞ്ഞി ചിറവരമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടു വന്ന  ഗ്രാങ്ങാട്ട് വിഷ്ണുപ്രസാദ് എന്ന ആന ഇടഞ്ഞോടിയുണ്ടായ വ്യാപകമായ അക്രമത്തിനിടെ ഒരാള്‍ മരിച്ചു.പാറമ്പാടം കുരിശുപള്ളിക്കടുത്ത് നിന്ന് സംസ്ഥാന പാതയിലേക്ക് കയറിയ ആനയുടെ ആക്രമണത്തിനിരയായ  കോലാടി സൈമണ്‍ (74) ആണ് മരിച്ചത്. 
വിരണ്ടോടുന്നതിനിടെ ഒരു ബൈക്ക് യാത്രക്കാരനെയും  കുത്തിപരിക്കേല്‍പിച്ചിട്ടുണ്ട്. ചൊവ്വന്നൂര്‍ കുട്ടന്‍കുളങ്ങര വാസു (77) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പാപ്പാന്‍ തിരുവാങ്ങപുരം വെളുത്തേടത്ത് ശിവശങ്കരനും സാരമായി പരിക്കേറ്റിട്ടുണ്ട്.
 ഇതിനിടെ രാവിലെ 10.40-ഓടെ വെറ്ററിനറി സര്‍വകലാശാലയിലെ ഡോ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി മയക്ക് വെടി വെച്ച് ആനയെ തളച്ചു. ആന ഇപ്പോള്‍ ചിറമനേങ്ങാട്ടുള്ള റോയല്‍ എന്‍ജിനിയറിംഗ് കോളജിനടുത്ത വളപ്പില്‍ നില്‍ക്കുകയാണ്.
പല വഴികളിലൂടെ 15 കിലോമീറ്ററിലധികം ഓടിയാണ് ആന ചിറമനേങ്ങാട്ടെത്തിയിത്. ഓട്ടത്തിനിടെ തുമ്പിക്കൈകൊണ്ട് അടിയേറ്റാണ് സൈമണ്‍ മരിച്ചത്.
കണ്ണില്‍ കണ്ടതെല്ലാം നശിപ്പിച്ച്  ഓടിയ ആന വഴിയരികിലെ വീടുകള്‍ക്കും സ്കൂളുകള്‍ക്കും നാശം വരുത്തി.  ചിറാട്ട് അബ്ദുല്ലക്കുട്ടയുടെ വീടിന്റെ പിന്‍ ഭാഗം പൂര്‍ണമായും തകര്‍ത്തു . പന്നിത്തടം കോണ്‍കോഡ് സ്കുളിനും  നാശം സംഭവിച്ചിട്ടുണ്ട്.

No comments:

Post a Comment